Transistor... edited
പുസ്തകം : ട്രാൻസിസ്റ്റർ
എഴുതിയത് : ഡി. ശ്രീശാന്ത്
പ്രസാധനം: മാതൃഭൂമി ബുക്സ്
__________________________________________
"നിമ്മെ കാലം സുമ്മാ വിടുവാത്..."
ശ്രീശാന്തിൻ്റെ "ചായം" എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു. "ട്രാൻസിസ്റ്റർ" കഥാസമാഹാരത്തിലെ ഓരോ കഥകളും അവസാനിക്കുമ്പോൾ സമൂഹത്തോട് എഴുത്തുകാരൻ വിളിച്ചുപറയുന്നത് ഇതുതന്നെയാണ്.
"നിമ്മെ കാലം സുമ്മാ വിടുവാത്..."
ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇവിടെ കാണാം.
"ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും" എന്ന് ഷാജികുമാർ ട്രാൻസിസ്റ്ററിൻ്റെ അവതാരികയിൽ നിരീക്ഷിക്കുന്നുണ്ട്.
കുട്ടികളുടെ കഥ പറഞ്ഞ് സമൂഹത്തിൻ്റെ മുഖംമൂടി കീറുന്ന ഉഭയപർവവും ചായവും ചാമിയും ഒക്കെ ഭാഷയിലെ മികച്ച കഥകളുടെ നിരയിലേയ്ക്കുയരുന്നുണ്ട്. ഉഭയപർവം കൂട്ടത്തിൽ വളരെ മികച്ചുനിൽക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നുപറഞ്ഞു മാറ്റിനിർത്തപ്പെടുന്ന, വാർപ്പ് മാതൃകകളിൽ അവതരിപ്പിക്കപ്പെടുന്ന മനുഷ്യരെ നീതിപൂർവം അവതരിപ്പിക്കുന്നു ഉഭയപർവം, ട്രാൻസിസ്റ്റർ എന്നീ കഥകൾ. പത്രവാർത്തകൾ എഴുത്തുകാരൻ്റെ തലച്ചോറിലെ ചിന്തകളുമായി കൂടിക്കലർന്ന് അയാളുടെ സ്വസ്ഥത കെടുത്തുമ്പോൾ, ഭാവനയുടെ തൂവൽ പൊതിഞ്ഞ് അവ കഥയുടെ ആകാശത്തേക്ക് പറന്നുയരുന്നത് മരിയയിൽ കാണാം. കോവിലൻ്റെ തട്ടകത്തെപ്പാേലെ മിത്തുകളുടെയും മനുഷ്യരുടേയും ലോകങ്ങൾ കൂടിക്കലർന്ന നിധിവൈപര്യം പാക്കനാരുടെ "ആളെക്കൊല്ലി" നാടൻകഥയും ഓർമ്മിപ്പിച്ചു. നിധിവൈപര്യത്തിലുമുണ്ട് ഒരു കുട്ടിയുടെ സാന്നിധ്യം. കർഷകൻ്റെ കഥ പറയുന്ന അരിവരമ്പ്, നിറങ്ങളുടെയും ദൃശ്യങ്ങളുടെയും ചൂടുള്ള രാഷ്ട്രീയത്തിൻ്റെയും ആവിപറക്കുന്ന പത്തിനിക്കടവുൾ ഒക്കെ തനിക്ക് കഥയും രാഷ്ട്രീയവും രണ്ടല്ല എന്ന പ്രസ്ഥാവന തന്നെയാണ്.
സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് ചെന്നായി ചിലന്തി. വീടുവിട്ടിറങ്ങുന്ന ചിലന്തി, അതിൻ്റെ കാഴ്ചകളിൽ വായിച്ചെടുക്കാവുന്ന മറ്റൊരു കഥ. നേരിട്ടും സൂചനകളിലൂടെയും കഥപറയുന്ന എഴുത്തുകൾ സമാഹാരത്തിന് വൈവിധ്യം നൽകുന്നു. ഒരേ വാർപ്പ് മാതൃകയിൽ എഴുതപ്പെട്ട കഥകളല്ല പുസ്തകത്തിൽ ഉൾപ്പടുത്തിയിരിക്കുന്നത് എന്ന് എഴുത്തുകാരൻ ഉറപ്പുവരുത്തിയിട്ടുണ്ട്. എങ്കിലും കഥകൾക്കുള്ളിൽ തെറിച്ചുനിൽക്കുന്നത് രാഷ്ട്രീയ ശരികളും അവയെ കളിയാക്കിച്ചിരിക്കുന്ന മനുഷ്യരും തന്നെ.
"അഞ്ചാം വേല", 'ട്രാൻസിസ്റ്ററിലെ' മികച്ച കഥകളിൽ ഒന്ന്. എഴുത്തുകാരൻ തൻ്റെ പണിയിൽ നേടിയ കയ്യടക്കത്തെ എടുത്തുകാട്ടുന്ന കഥ. മലബാറിൻ്റെ മിത്തുകളും ആൾക്കൂട്ടങ്ങളും രാഷ്ട്രീയ പരിസരങ്ങളും വേലകളും കഥകളിൽ ഉടനീളം വരച്ചിടാൻ ശ്രീശാന്തിനായിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ വിഷുപ്പതിപ്പ് സാഹിത്യ മത്സരങ്ങളിൽ സമ്മാനാർഹരായ കഥകളുടെ കൂട്ടത്തിൽ ശ്രീശാന്തിൻ്റെ പ്രവിശ്യായുദ്ധം എന്ന കഥയും കാണാം. ട്രാൻസിസ്റ്ററിൻ്റെ കഥാകാരൻ്റെ എഴുത്തുജീവിതത്തിലെ പുരോഗതി പ്രവിശ്യായുദ്ധത്തിൽ വായിച്ചെടുക്കാനാകും. നാടിൻ്റെയും കാലത്തിൻ്റെയും നാട്ടുകഥകളുടെയും ചൂടും ചൂരുമുള്ള എഴുത്തുകൾ ഈ കഥാകാരന് ഇനിയും സൃഷ്ടിക്കാനാകട്ടെ എന്ന് ആശംസിക്കാം. ട്രാൻസിസ്റ്ററിൻ്റെ വായന മലയാളത്തിലെ നവകഥകളിലേയ്ക്കുള്ള കവാടം ആയിരിക്കും എന്ന് ഉറപ്പ്.
~ ഹരികൃഷ്ണൻ ജി.ജി.
Comments
Post a Comment